യുഎഇയിലേക്കുള്ള യാത്രയ്ക്കും വിസയ്ക്കും മറ്റുമായി ബാങ്കുകളില്‍ നിന്ന് പണം കടമെടുത്താണ് പലരും എത്തിയത്.ദുബായ്: കേരളത്തിലെ റിക്രൂട്ടിംഗ് ഏജന്‍സിയുടെ തട്ടിപ്പിനിരയായി 300ലേറെ മലയാളി നഴ്‌സുമാര്‍ മാസങ്ങളായി യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. വാക്‌സിനേഷന്‍-പരിശോധനാ കേന്ദ്രങ്ങളില്‍ ആകര്‍ഷകമായ ജോലി വാഗ്ദാനം ചെയ്ത് യുഎഇയിലെത്തിച്ച നഴ്‌സുമാരാണ് തട്ടിപ്പിനിരയായതെന്ന് പ്രാദേശിക ഇംഗ്ലീഷ് മാധ്യമമായ ഖലീജ് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്.
​തട്ടിപ്പിന് പിന്നില്‍ എറണാകുളം കേന്ദ്രമായ കമ്പനി
എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ് കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള നഴ്‌സുമാരെ ഉയര്‍ന്ന ശമ്പളവും മറ്റ് തൊഴില്‍ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തിച്ചത്. എന്നാല്‍ നാട്ടിലെ ജോലി രാജി വച്ച് വളരെ പ്രതീക്ഷയോടെ ഇവിടെയെത്തിയവര്‍ക്ക് ഏതാനും ദിവസങ്ങള്‍ക്കു ശേഷം തട്ടിപ്പിനിരയായതായി ബോധ്യമാവുകയായിരുന്നു. യുഎഇയിലേക്കുള്ള യാത്രയ്ക്കും വിസയ്ക്കും മറ്റുമായി ബാങ്കുകളില്‍ നിന്ന് പണം കടമെടുത്താണ് പലരും ഇവിടെ എത്തിയത്. നഴ്സുമാര്‍ നല്‍കിയ നമ്പറുകള്‍ ഉപയോഗിച്ച് ഏജന്റുമാരുമായി ബന്ധപ്പെടാന്‍ ഖലീജ് ടൈംസ് പ്രതിനിധികള്‍ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

​ഒരു മുറിയില്‍ 14 പേര്‍ക്ക് താമസം
ദുബായിലെ ദേരയിലായിരുന്നു എത്തിയ ഉടനെ ഏജന്റുമാര്‍ ഇവരെ താമസിപ്പിച്ചത്. ഒരു മുറിയില്‍ 14ലേറെ പേരെയായിരുന്നു താമസിപ്പിച്ചത്. ഒരു മാസം ക്വാറന്റൈന്‍ വാസമാണെന്നു പറഞ്ഞായിരുന്നു ഇത്. കഴിഞ്ഞ ഒക്ടോബര്‍ മുതലാണ് നഴ്‌സുമാര്‍ യുഎഇയിലെത്തിയതെന്ന് ഖലീജ് ടൈംസ് പറയുന്നു. ദേരയിലെ താമസത്തിനു ശേഷം റാസല്‍ ഖൈമ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍ എന്നീ എമിറേറ്റുകളിലേക്ക് ചിലരെ മാറ്റിയെങ്കിലും ആര്‍ക്കും ജോലി ലഭിച്ചിട്ടില്ല.

പ്രതീക്ഷിച്ച ഒഴിവുകള്‍ തീര്‍ന്നുവെന്നും ഹോംകെയര്‍ മേഖലയില്‍ ജോലി ചെയ്യാമെന്നുമായിരുന്നു പിന്നെ ഏജന്റുമാരുടെ വാഗ്ദാനം. ഇത് സ്വീകരിക്കാന്‍ വിസമ്മതിച്ചതോടെ ഏജന്റുമാരുടെ സ്വരം ഭീഷണിയിലേക്ക് മാറി. തുടര്‍ന്ന് പലരും യുഎയിലെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടുത്തേക്ക് മാറിയിരിക്കുകയാണ്. സ്വന്തമായി ജോലി കണ്ടെത്താനുള്ള ശ്രമത്തിലാണ് പലരും. എന്നാല്‍ പലരും ഏജന്റുമാരുടെ കസ്റ്റഡിയില്‍ തന്നെയാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

​ഏജന്‍സിക്ക് നല്‍കിയത് 2.35 ലക്ഷം രൂപ
തട്ടിപ്പിനിരയായവരില്‍ ഒരാളായ കൊല്ലം ജില്ലയിലെ നഴ്സ് ഒന്‍പത് വര്‍ഷമായി ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎഇയില്‍ മികച്ച അവസരം വന്നപ്പോള്‍ ജോലി ഉപേക്ഷിച്ചാണ് വന്നത്. എറണാകുളം ആസ്ഥാനമായുള്ള ഏജന്‍സിക്ക് 235,000 രൂപയാണ് ഇവര്‍ നല്‍കിയത്. മൂന്നു വയസ്സുള്ള മകനെ ഭര്‍ത്താവിനെ ഏല്‍പ്പിച്ചെത്തിയ തനിക്ക് വെറും കൈയോടെ നാട്ടിലേക്ക് മടങ്ങാനാവില്ലെന്നും എന്തെങ്കിലും ജോലി കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും അവര്‍ പറയുന്നു.

നാട്ടിലെ ബന്ധുക്കള്‍ എറണാകുളത്തെ കമ്പനിയെ ബന്ധപ്പെട്ട് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും പല കാരണങ്ങളും പറഞ്ഞ് നീട്ടിക്കൊണ്ടു പോവുകയാണ് അവരെന്നും തട്ടിപ്പിനിരയായവര്‍ പറഞ്ഞു.

​ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും ഇടപെട്ടു
തട്ടിപ്പിനിരയായി കുടുങ്ങിക്കിടക്കുന്ന നഴ്സുമാരെ സഹായിക്കുന്നതിന് യുഎഇ ആസ്ഥാനമായുള്ള വിവിധ സംഘടനകളുമായി ബന്ധപ്പെട്ടുവരികയാണെന്ന് യുഎഇയിലെ ഇന്ത്യന്‍ എംബസിയും ദുബായ് കോണ്‍സുലേറ്റും അറിയിച്ചിട്ടുണ്ട്. നാട്ടിലേക്ക് തിരിച്ചുപോവണമെന്നാവശ്യപ്പെട്ട് ഇതുവരെ അപേക്ഷയൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. തട്ടിപ്പിനിരയായവരില്‍ രണ്ട് നഴ്സുമാര്‍ സഹായം അഭ്യര്‍ത്ഥിച്ച് കേരള മുഖ്യമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

എറണാകുളം പോലീസ് ഇതേക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് കത്തിന് മറുപടിയും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതലാണ് നഴ്സുമാര്‍ ഇവിടെയെത്തിയതെന്ന് ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകന്‍ കിരണ്‍ രവീന്ദ്രന്‍ പറഞ്ഞു. പലരും ഇതിനകം ജോലികള്‍ കണ്ടെത്തിയതായും എന്നാല്‍ നിശ്ചിത യോഗ്യത ഇല്ലാത്ത പലര്‍ക്കും അതിന് സാധിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

portal – https://malayalam.samayam.com/latest-news/world-news/united-arab-emirates-uae/fake-job-offers-in-uae-leave-over-300-indian-nurses-stranded/articleshow/82766972.cms?story=1

Leave a Reply

Your email address will not be published. Required fields are marked *