ബെയ്ജിങ്: ലോകത്ത് ആദ്യമായി പക്ഷിപ്പനിയുടെ H10N3 വകഭേദം ചൈനയിൽ മനുഷ്യനിൽ സ്ഥിരീകരിച്ചു. കിഴക്കൻ പ്രവിശ്യയായ ജിയാങ്സു സ്വദേശിയായ 41-കാരനിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ചൈനയുടെ നാഷണൽ ഹെൽത്ത് കമ്മിഷൻ(എൻ.എച്ച്.സി.) അറിയിച്ചു. പനിയെയും മറ്റ് ലക്ഷണങ്ങളെയും തുടർന്ന് ഏപ്രിൽ 28-നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് മേയ് 28-നാണ് H10N3 വൈറസ് ബാധയാണെന്ന് സ്ഥിരീകരിക്കുന്നത്.

അതേസമയം എങ്ങനെയാണ് ഇദ്ദേഹത്തിന് വൈറസ് ബാധയുണ്ടായതെന്ന കാര്യം വ്യക്തമായിട്ടില്ല. രോഗകാരണമാകാൻ സാധ്യത കുറവുള്ളതോ അല്ലെങ്കിൽ താരതമ്യേന ഗുരുതരമാകാൻ സാധ്യത ഇല്ലാത്തതോ ആയ H10N3 വൈറസ് പടർന്നുപിടിക്കാൻ സാധ്യത കുറവാണെന്നും എൻ.എച്ച്.സി. അറിയിച്ചു. രോഗിയുടെ നിലയിൽ ആശങ്കയില്ലെന്നും ആശുപത്രിയിൽനിന്ന് വിട്ടയക്കാറായെന്നും അധികൃതർ അറിയിച്ചു. ഇദ്ദേഹവുമായി അടുത്ത സമ്പർക്കമുള്ളവരെ നിരീക്ഷിച്ചെങ്കിലും ആരിലും രോഗബാധ കണ്ടെത്താനായിട്ടില്ല.

പക്ഷിപ്പനിയുടെ വിവിധ വകഭേദങ്ങൾ ചൈനയിൽ കാണപ്പെടുന്നുണ്ട്. ഇവയിൽ ചിലത് അപൂർവമായി മനുഷ്യരെ ബാധിക്കാറുമുണ്ട്. പോൾട്രിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരിലാണ് സാധാരണയായി വൈറസ് ബാധ കാണാറുള്ളത്. പക്ഷിപ്പനിയുടെ H7N9 വകഭേദം കാരണം 2016-17 കാലത്ത് മുന്നൂറോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. എന്നാൽ അതിനു ശേഷം വലിയ അളവിൽ മനുഷ്യരിൽ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. ഇതിനു മുൻപ് ലോകത്ത് ഒരിടത്തും H10N3 വൈറസ് ബാധ മനുഷ്യരിൽ സ്ഥിരീകരിച്ചിട്ടില്ലെന്നും എൻ.എച്ച്.സി. വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *