ബെയ്ജിങ് ∙ ചൈനയിൽ ഇനി ദമ്പതികൾക്ക് 3 കുഞ്ഞുങ്ങൾ വരെയാകാം. കർശനമായ 2 മക്കൾ നിയന്ത്രണത്തിന് ചൈനീസ് കമ്യൂണിസ്റ്റു പാർട്ടി ഇളവു നൽകി. ജനനനിരക്കിൽ കാര്യമായ കുറവുകണ്ടതിനെത്തുടർന്നാണു നിർണായകമായ നയം മാറ്റം. ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമാണ് ചൈന.
ഒറ്റക്കുട്ടി മാത്രം എന്നായിരുന്നു 3 പതിറ്റാണ്ട് ചൈനയിലെ നിയമം. 2016 ൽ 2 കുട്ടികൾ എന്നാക്കി. 30 വർഷത്തെ ഒറ്റക്കുട്ടി നയം മൂലം 40 കോടി ജനനങ്ങളാണ് ഒഴിവായത്. 10 വർഷത്തിലൊരിക്കൽ മാത്രമാണ് ചൈനയിൽ സെൻസസ്. ഒടുവിലത്തെ സെൻസസിൽ രാജ്യത്തെ ജനസംഖ്യാ വർധന ഏറ്റവും കുറഞ്ഞ തോതിലാണെന്നു കണ്ടെത്തിയതിനു പിന്നാലെയാണ് 3 കുട്ടികളെ അനുവദിക്കാൻ തീരുമാനിച്ചത്.
60 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം കഴിഞ്ഞ വർഷം മാത്രം 18.7% വർധിച്ചിരുന്നു. ജനതയ്ക്കു പ്രായമേറുകയും ജനനനിരക്ക് കുറയുകയും ചെയ്യുന്നത് ജനസംഖ്യാനുപാതത്തിൽ വലിയ അസുന്തലിതാവസ്ഥയുണ്ടാക്കുമെന്നും തൊഴിലുകളിലേർപ്പെടാൻ കഴിയുന്നവരുടെ എണ്ണം കുറയുമെന്നും ഭരണകൂടം വിലയിരുത്തി. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ രാജ്യത്തിന്റെ സമ്പദ്ഘടനയെത്തന്നെ ഇതു ബാധിക്കുമെന്നും പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റു പാർട്ടി പൊളിറ്റ് ബ്യൂറോ വിലയിരുത്തി.