എത്ര മുങ്ങിത്തപ്പിയാലും കടലാഴങ്ങളുടെ തുടിപ്പുകളറിയാനാവില്ല.
ആരൊക്കെയോ ബാക്കിവച്ചുപോയ കഥകളിലെല്ലാം
കടൽത്തീരത്തെ മണൽപ്പരപ്പിൽ
കടലമ്മ കള്ളിയെന്നെഴുതിയവരെക്കുറിച്ചുണ്ടായിരുന്നു….
പലവട്ടം തിരയായ് വന്നവൾ മായ്ച്ചു കളഞ്ഞതും സത്യം…
പിന്നെയും എഴുതിയവരെ തൻ കള്ളിയല്ലെന്ന സത്യം അവൾക്ക് ബോധ്യപ്പെടുത്തേണ്ടി വന്നത് അവരെയും കൂട്ടികൊണ്ടുപോയി കടലാഴങ്ങൾ കാണിച്ചുകൊണ്ടായിരുന്നു….
കോടാനുകോടിയുടെ രത്നങ്ങളും പവിഴങ്ങളും സ്വന്തമായുള്ള താനെന്തിനു കള്ളിയാവണമെന്ന ചോദ്യത്തിനു മറുപടിയേകാൻ അവർക്ക് വാക്കുകൾ ഇല്ലായിരുന്നു…
മടക്കയാത്ര ആഗ്രഹിച്ചയവരോട് സത്യമറിഞ്ഞിട്ട് പോയാൽ മതിയെന്ന വാക്കുകൾ പറഞ്ഞിട്ട്,
അവൾ വീണ്ടും കരയിലേക്ക് തിരയായ് പടർന്നുകയറി
തന്നെ ഇനിയും കള്ളിയെന്നുവിളിക്കുന്നവരെ കണ്ടുപിടിക്കാൻ….
അപ്പോഴും കടലാഴങ്ങളുടെ സത്യംതേടി മുമ്പേ പോയവർ തിരയുന്നുണ്ടായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *