കണികണ്ട പനിനീർപ്പൂവിനെ
ജനാലയിലൂടെ നുള്ളാൻ നോക്കി
മുള്ളുകൊണ്ട്
കൈമുറിഞ്ഞു
ആ രക്തം ഞാനീമ്പിക്കുടിച്ചു;
മുള്ളിന്റെ രുചി.
രുചിയുള്ള മീനായിരുന്നു.
പക്ഷേ, പകുതി തിന്നുമ്പോൾ
തൊണ്ടയിൽ ഒരു മുള്ള് തടഞ്ഞു
വിശപ്പുതീരാതെ
കൈകഴുകി.
മുള്ളുകൾ നിറഞ്ഞ മുറ്റത്ത്
ഒരു കുട്ടി തുള്ളിച്ചാടുന്നത്
ഇന്നലെ സ്വപ്നം കണ്ടു.
മുറിയിലിരുന്ന് മടുത്ത്
ക്ഷമ കെട്ട്
പുലർച്ചയ്ക്കു നടക്കാനിറങ്ങി.
ഉള്ളംകാലിൽ
ഒരു കൂർത്ത കല്ലുതറഞ്ഞു
ചെമ്മണ്ണിനെ
ചോരത്തുള്ളികൾ നനച്ചു.
ഉറക്കം കിട്ടിയില്ല
ഒരു പുസ്തകമെടുത്തു മറിച്ചു
എല്ലാം മുള്ളുവാക്കുകൾ.