കൊല്ലം ∙ വിസ്മയയുടെ മരണത്തില്‍ കേസന്വേഷത്തിന്റെ മേല്‍നോട്ട ചുമതലയുളള ദക്ഷിണ മേഖല െഎജി ഹര്‍ഷിത അട്ടല്ലൂരി ഇന്ന് കൊല്ലത്തെത്തും. വിസ്മയയുടെ നിലമേലിലെ വീട്ടിലെത്തിയ ശേഷം ശൂരനാട് പൊലീസിന്റെ അന്വേഷണനടപടികൾ ഐജി വിലയിരുത്തും. അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നും നീതി കിട്ടുമെന്നാണു പ്രതീക്ഷയെന്നും വിസ്മയയുടെ സഹോദരന്‍ വിജിത് മനോരമ ന്യൂസിനോട് പറഞ്ഞു.

ആത്മഹത്യയാണോ കൊലപാതകമാണോ എന്നതില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണായകമാകും. കൃത്യമായ നടപടിക്രമങ്ങളിലൂടെയാണ് പൊലീസ് അന്വേഷണം. ശൂരനാട് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിസ്മയയുടെ മാതാപിതാക്കളില്‍നിന്നു മൊഴിയെടുത്തു. അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നാണു വിസ്മയയുടെ കുടുംബത്തിന്റെ നിലപാട്. വാട്സാപ് ചാറ്റുകളും മര്‍ദനമേറ്റ ചിത്രങ്ങളും സഹിതം പൊലീസിനു കൈമാറിയെന്നു വിജിത് പറഞ്ഞു.

മന്ത്രി വീണാ ജോര്‍‌ജ് വിസ്മയയുടെ നിലമേലിലെ വീട് സന്ദര്‍ശിച്ചു. സ്ത്രീധനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഒരിടവേളയ്ക്കു ശേഷം വീണ്ടും സമൂഹത്തില്‍ ചര്‍ച്ചയാവുന്നുണ്ടെന്നും സ്ത്രീധനം അങ്ങേയറ്റം ഗൗരവമുള്ള സാമൂഹികവിപത്താണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ശാസ്താംകോട്ട കോടതി റിമാന്‍‍ഡ് ചെയ്ത പ്രതി കിരണ്‍കുമാറിനെ കൊട്ടാരക്കര സബ് ജയിലിലേക്കു മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *