പരാതി പറയാന്‍ വിളിച്ച യുവതിയോട് കയര്‍ത്ത സംഭവത്തില്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ എം. സി ജോസഫൈനെതിരെ വ്യാപക വിമര്‍ശനം. ജോസഫൈനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.

വനിതാ കമ്മിഷന്‍ അധ്യക്ഷയെ പുറത്താക്കണമെന്ന് കെ. സുധാകരന്‍ ആവശ്യപ്പെട്ടു. ജോസഫൈന്‍ അന്വേഷിച്ച എല്ലാ കേസുകളും പുനഃരന്വേഷിക്കമമെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടു. ജോസഫൈനെതിരെ കേസെടുക്കണമെന്നാണ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടിരിക്കുന്നത്. ടെലിവിഷന്‍ പരിപാടിയില്‍ പരാതി പറഞ്ഞ സ്ത്രീയോട് വനിതാ കമ്മിഷന്‍ അധ്യക്ഷ ധാര്‍ഷ്ട്യത്തോടെ സംസാരിച്ചുവെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. ജോസഫൈനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിന്ദു കൃഷ്ണ വനിതാ കമ്മിഷന് പരാതി നല്‍കി. ജോസഫൈനെ പുറത്താക്കമമെന്ന് എഐഎസ്എഫും ആവശ്യപ്പെട്ടു.

ഒരു ചാനലില്‍ പങ്കെടുത്ത് യുവതിയുടെ പരാതി കേള്‍ക്കുന്നതിനിടെയാണ് എം. സി ജോസഫൈന്‍ കയര്‍ത്തു സംസാരിച്ചത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിക്കുവെന്നായിരുന്നു യുവതിയുടെ പരാതി. ഇതിനിടെ എന്തുകൊണ്ട് പൊലീസിനെ അറിയിച്ചില്ല എന്ന് ജോസഫൈന്‍ ചോദിച്ചു. അതിനു യുവതി നല്‍കിയ മറുപടിക്ക് ‘എന്നാല്‍ പിന്നെ അനുഭവിച്ചോ’ എന്നാണ് ജോസഫൈന്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ വിഡിയോ പ്രചരിച്ചതോടെ ജോസഫൈനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *