തിരുവനന്തപുരം: വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം എം സി ജോസഫൈൻ രാജിവെച്ചു. സിപിഎം സെക്രട്ടറിയേറ്റാണ് രാജി ആവശ്യപ്പെട്ടത്. പരാതിക്കാരോടുള്ള മോശം പെരുമാറ്റം വിവാദമായ സാഹചര്യത്തിലാണ് പാർട്ടി രാജി ആവശ്യപ്പെട്ടത്. സെക്രട്ടറിയേറ്റിൽ ജോസഫൈനെ നേതാക്കളാരും പിന്തുണച്ചില്ല. സർക്കാരിന്റെ പ്രതിച്ഛായയെ തന്നെ ദോഷകരമായി ബാധിച്ച വിവാദത്തിൽ സി പി എം നേതൃത്വം കടുത്ത അതൃപ്‌തിയാണ് പ്രകടിപ്പിച്ചത്. അധ്യക്ഷ പദത്തിൽ 11 മാസം കൂടി അവശേഷിക്കെയാണ് പാർട്ടി ജോസഫൈന്റെ രാജി ആവശ്യപ്പെട്ടത്. അടുത്ത വർഷം മെയ് വരെയാണ് വനിതാ കമ്മീഷൻ ജോസഫൈന് കാലാവധി ഉണ്ടായിരുന്നത്.
വിഷയത്തിൽ ജോസഫൈൻ ഖേദപ്രകടനം നടത്തിയെങ്കിലും സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. ഇടത് ആഭിമുഖ്യമുള്ളവരിൽ നിന്നുപോലും വിമർശനം നേരിട്ടിരുന്നു. വിഷയത്തില്‍ ജോസഫൈനെതിരെ നടപടി വേണമെന്നാണ് ഭൂരിഭാഗം പേരും ആവശ്യപ്പെട്ടത്. തത്സമയ ഫോണ്‍ ഇന്‍ പ്രോഗ്രാമില്‍ അധ്യക്ഷ പങ്കെടുത്തതിലും പാർട്ടിക്കുള്ളില്‍ എതിരഭിപ്രായമുണ്ട്. മുൻപുണ്ടായ വിവാദങ്ങളെ തുടർന്ന് പ്രതികരണങ്ങളിൽ കരുതൽ വേണമെന്ന ശക്തമായ നിർദ്ദേശം നിലനിൽക്കെയാണ് ജോസഫൈൻ വീണ്ടും പരിധിവിട്ടത്.
ജോസഫൈന്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും ഇത്രയേറെ വിമർശനം ഉയർന്ന പശ്ചാത്തലത്തിൽ സ്ഥാനത്ത് തുടരേണ്ടതില്ലെന്നാണ് നേതാക്കൾ നിലപാടെടുത്തത്. . മുതിര്‍ന്ന വനിതാ നേതാവ് കൂടിയായ ജോസഫൈന്‍ വനിത കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്തിരുന്ന് നിരന്തരമായി നടത്തുന്ന പല പരാമർശങ്ങളും മുന്നണിക്കാകെ തലവേദനയാകുന്നുവെന്നാണ് ഘടകക്ഷി നേതാക്കളും പറയുന്നത്. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ പാര്‍ട്ടിയും സര്‍ക്കാരും സ്വീകരിക്കുന്ന പുരോഗമന നിലപാടുകളെ ചോദ്യം ചെയ്യുന്നതിന് അവസരമുണ്ടാക്കുന്ന പ്രതികരണങ്ങള്‍ മുമ്പും ജോസഫൈന്‍റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്.
ജോസഫൈനെതിരെ കോൺഗ്രസ് വഴി തടയൽ സമരം പ്രഖ്യാപിച്ചിരുന്നു. കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ കെ സുധാകരന്‍റെ ആദ്യ സമരപ്രഖ്യാപനം ആണിത്. ഇതാദ്യമായല്ല ജോസഫൈനിൽ നിന്നും ഇത്തരം പരാമർശങ്ങൾ ഉണ്ടാവുന്നതെന്നും ഇനിയും വനിതാ കമ്മീഷൻ അധ്യക്ഷസ്ഥാനത്ത് അവരെ തുടരാൻ അനുവദിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സമരം പ്രഖ്യാപിച്ചു കൊണ്ട് സുധാകരൻ പറഞ്ഞിരുന്നു.
സമൂഹ മാധ്യമങ്ങളിൽ ഇടത് സഹയാത്രികരും കടുത്ത വിമർശനമാണ് ജോസഫൈനെതിരെ ഉയർത്തുന്നത്. പി കെ ശശിക്ക് എതിരെ ഉയർന്ന പീഡന പരാതിയിൽ പാർട്ടി കോടതിയും പൊലീസ് സ്റ്റേഷനുമാണെന്ന ജോസഫൈന്‍റെ പരാമർശവും വിവാദമായിരുന്നു. 89വയസ്സുള്ള സ്ത്രീക്ക് മർദ്ദനമേറ്റ സംഭവത്തിൽ പരാതിയറിച്ചവരോട് മോശമായി പെരുമാറിയതിലും ജോസഫൈൻ ആക്ഷേപം നേരിട്ടിട്ടുണ്ട്.