ഇന്നും നാളെയും സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ. തിങ്കളാഴ്ച മുതൽ ഇളവുകൾ തുടരും. എന്നാല്‍ ഇന്നും നാളെയും നടത്തുമെന്നറിയിച്ചിരിക്കുന്ന പരീക്ഷകൾക്കു മാറ്റമില്ല. സ്വകാര്യ ബസ് സർവീസ് 2 ദിവസവും ഉണ്ടാകില്ല. അവശ്യസേവന മേഖലയിലും ഉള്ളവർക്കായി ഈ ദിവസങ്ങളിൽ കെഎസ്ആർടിസി പരിമിത സർവീസുകൾ നടത്തും. ലോക്ഡൗൺ മാർഗനിർദേശ പ്രകാരം ആരാധനാലയങ്ങൾ ഇന്നും നാളെയും തുറക്കാൻ കഴിയില്ല. എന്നാൽ ഞായറാഴ്ച ആരാധനാലയങ്ങളിൽ പ്രാർഥനയ്ക്ക് അനുമതി നൽകണമെന്ന ആവശ്യം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നു നടക്കുന്ന അവലോകന യോഗത്തിൽ തീരുമാനമെടുക്കും. അവശ്യമേഖലയിലുള്ളവർക്കും ആരോഗ്യ സേവനങ്ങൾക്കും മാത്രമാണ് ഇന്നും നാളെയും ഇളവ് അനുവദിച്ചിരിക്കുന്നത്. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ബേക്കറികൾ, ഭക്ഷ്യോൽപ്പന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ ബൂത്തുകൾ, മത്സ്യ, മാംസ വിൽപന ശാലകൾ, കള്ളു ഷാപ്പുകൾ എന്നിവ ഇന്നും നാളെയും പ്രവർത്തിക്കും. രാവിലെ 7 മുതൽ വൈകിട്ട് 7 വരെയാണ് പ്രവര്‍ത്തന സമയം. ഹോട്ടലുകളിൽ പാഴ്സൽ അനുവദിക്കില്ല എന്നാല്‍ ഹോം ഡെലിവറി അനുവദിക്കും. നിർമാണ മേഖലയിലുള്ളവർക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാം.