ഇന്ത്യയുടെ വികല ഭൂപടം പ്രസിദ്ധീകരിച്ചതിന് ട്വിറ്റര്‍ ഇന്ത്യ എംഡിക്കെതിരെ കേസ്. ബജ്രംഗ്ദള്‍ നേതാവിന്‍റെ പരാതിയിലാണ് യുപി പൊലീസിന്‍റെ നടപടി. ശത്രുതയും വിദ്വേഷവും സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നത് കുറ്റം. ഐടി നിയമവും ചുമത്തി.
ഇതു രണ്ടാം തവണയാണ് ട്വിറ്റർ ഇത്തരത്തിൽ ഭൂപട വിവാദത്തിൽപ്പെടുന്നത്. നേരത്തെ ലേയെ ജമ്മു കശ്മീരിന്റ ഭാഗമാക്കിയും ലഡാക്കിനെ ചൈനയുടെ ഭാഗമാക്കിയും ഒരു ഭൂപടം പ്രസിദ്ധീകരിച്ചിരുന്നു. എന്തായാലും പുതിയ ഡിജിറ്റല്‍ നിയമങ്ങള്‍ പാലിക്കുന്നതിലെ തര്‍ക്കം ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ട്വിറ്ററുമായി ഇടഞ്ഞു നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍, ഭൂപട വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ഉപയോക്താക്കളുടെ സ്വാതന്ത്ര്യം ഹനിക്കുന്നതാണ് പുതിയ ഡിജിറ്റല്‍ നിയമമെന്നു ചൂണ്ടിക്കാട്ടിയാണ് ട്വിറ്റര്‍ എതിര്‍ക്കുന്നത്.
നിയമം നടപ്പാക്കാത്തതിനാല്‍ ട്വിറ്ററിനു നിയമപരമായ പരിരക്ഷ ലഭിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രം. ട്വിറ്റര്‍ ഇന്ത്യയുടെ പരാതി പരിഹാര ഓഫിസറായി അമേരിക്കക്കാരനായ ജെറെമി കെസ്സലിനെ നിയമിച്ചത് ഇന്ത്യന്‍ ഐടി ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഓഫിസര്‍ ഇന്ത്യയില്‍നിന്നുള്ള ആളാകണമെന്നാണു പുതിയ ചട്ടത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്.