ചണ്ഡീഗഢ്: പഞ്ചാബില്‍ രണ്ട് സൈനികർ ചാരപ്രവര്‍ത്തനത്തിന് പിടിയില്‍. പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐയ്ക്കു വേണ്ടി ചാരപ്പണി ചെയ്യുകയും വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയും ചെയ്തവരാണ് പിടിയിലായത്. പഞ്ചാബ് പോലീസാണ് ഇവരെ പിടികൂടിയത്.
ശിപായിമാരായ ഹര്‍പ്രീത് സിങ്(23), ഗുര്‍ഭേജ് സിങ്(23) എന്നിവരാണ് അറസ്റ്റിലായതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അമൃത്സറിലെ ചീച്ചാ സ്വദേശിയാണ് ഹര്‍പ്രീത് സിങ്. 19 രാഷ്ട്രീയ റൈഫിള്‍സ് അംഗമായ ഹര്‍പ്രീതിന് അനന്ത്‌നാഗിലായിരുന്നു പോസ്റ്റിങ്. 2017-ലാണ് ഹര്‍പ്രീത് സൈന്യത്തില്‍ ചേര്‍ന്നത്. പുനിയനിലെ ടാന്‍ ടരണ്‍ സ്വദേശിയാണ് ഗുര്‍ഭേജ് സിങ്. 18 സിഖ് ലൈറ്റ് ഇന്‍ഫന്റ്‌റി അംഗമായ ഗുര്‍ഭേജ്, കാര്‍ഗിലില്‍ ക്ലര്‍ക്ക് ആയാണ് ജോലി ചെയ്തിരുന്നത്. 2015-ലാണ് ഗുര്‍ഭേജ് സൈന്യത്തില്‍ ചേര്‍ന്നത്.
ഇന്ത്യന്‍ പട്ടാളത്തിന്റെ പ്രവര്‍ത്തനവും വിന്യാസവും സംബന്ധിച്ച രഹസ്യ സ്വഭാവമുള്ള രേഖകള്‍ ഇവരില്‍നിന്ന് കണ്ടെടുത്തെന്നും രഹസ്യ സ്വഭാവമുള്ള 900-ത്തില്‍ അധികം രേഖകള്‍ ഇവര്‍ ഐ.എസ്.ഐയുമായി പങ്കുവെച്ചെന്നും പഞ്ചാബ് ഡി.ജി.പി. അറിയിച്ചു.