ഞാൻ മനോരമയിൽ നിന്നു വിരമിച്ച് കൃത്യം നാലു വർഷം പൂർത്തിയായ ഇന്നലെ സു ജയും ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ചു.കോട്ടയം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിൽ അസി. ജനറൽ മാനേജർ ആയിരുന്നു സുജ.കഴിഞ്ഞ 33 വർഷം സുജയ്ക്കൊപ്പം ഞാനും അർബൻ ബാങ്കിൻ്റെ ഭാഗമായിരുന്നു എന്നു തോന്നിപ്പോകുന്നു.
മനോരമയിൽ ഔദ്യോഗികമായി വിരമിച്ചാലും കരാർ വ്യവസ്ഥയിൽ തുടരുകയാണ് പതിവ്.ശമ്പളം കുറയില്ല.എന്നാൽ അതു വേണ്ടെന്നു വച്ച് മുഴുവൻ സമയ സ്പോർട്സ് എഴുത്തുകാരനാകാൻ ഞാൻ തീരുമാനിച്ചത് സുജയ്ക്കു നാലു വർഷം ബാക്കിയുണ്ട് എന്ന ധൈര്യത്തിലായിരുന്നു. കാരണം നിർമൽ അന്ന് പുനെ എം.ഐ.ടിയിൽ എം.ബി.എ.വിദ്യാർഥിയായിരുന്നു.നിർമലിന് ജോലി കിട്ടും വരെ ജോലിയിൽ തുടരരുതോയെന്ന് സഹപ്രവർത്തകർ പലരും ചോദിച്ചു.
പക്ഷേ, ദൈവ വിശ്വാസിയായതിനാൽ എനിക്ക് ഭയമില്ലായിരുന്നു.
ഒന്നര വർഷമായി നിർമൽ പുനെയിൽ സിറ്റി കോർപ്പറേഷനിൽ (സിറ്റി ബാങ്ക്) ജോലി നോക്കുന്നു. ബാങ്ക് ജോലി കുടുംബത്തിൽ തുടർക്കഥയാണ്. എൻ്റെ വല്യപ്പച്ചന് സ്വന്തം ബാങ്കുണ്ടായിരുന്നു.എൻ്റെ പിതാവ് സ്റ്റേറ്റ് ബാങ്കിൽ ആയിരുന്നു. ഫെഡറൽ ബാങ്കിലെ ജോലി ഉപേക്ഷിച്ചാണ് ഞാൻ പത്രപ്രവർത്തകൻ ആയ ത്.
1988ൽ ഞങ്ങളുടെ വിവാഹം നടക്കുമ്പോൾ ഞാൻ മനോരമയിൽ ജേണലിസ്റ്റ് ട്രെയ്നിയായിരുന്നു. സുജ അന്ന് ലീവ് വേക്കൻസിയിൽ ജോലിക്കു കയറിയതേയുണ്ടായിരുന്നുള്ളൂ. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കകം സുജയ്ക്കു സ്ഥിരം നിയമനം കിട്ടി.
സുജയും എൻ്റെ അമ്മയും കുഴിമറ്റം സെൻ്റ് ജോർജ് പള്ളി ഇടവകക്കാരാണ്.കുടുംബങ്ങൾ തമ്മിൽ അറിയും. രണ്ടും കർഷക കുടുംബമായതിനാലാകണം ചക്ക, കപ്പ, തേങ്ങാ , മാങ്ങാ കാര്യങ്ങളിലൊക്കെ അമ്മായമ്മയും മരുമകളും തമ്മിൽ വലിയ യോജിപ്പാണ്.
വിവാഹ സമയത്ത് ഞാൻ കോട്ടയം ബ്യൂറോയിലാണ്.
ഇന്നു മനോരമ ന്യൂസിൻ്റെ ചീഫ് ജോണി ലൂക്കോസ് ആണ് കോട്ടയം ബ്യൂറോ ചീഫ്.വിവാഹാലോചന വന്നപ്പോൾ ജോണി പറഞ്ഞു. ” സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നമുക്കൊരു റൗണ്ടപ്പ് എടുക്കാനുണ്ട്. നീ ബാങ്കിൽ ചെന്ന് വിവരങ്ങൾ ശേഖരിച്ച് പെണ്ണിനെയും കണ്ടു പോര് ” .
സുജയുടെ ജോലി സ്ഥിരപ്പെട്ടപ്പോൾ ജോണി പറഞ്ഞു. “ഇനി ട്രെയ്നിങ് പീരിയഡിൽ നിന്നെ പിരിച്ചുവിട്ടാലും കുഴപ്പമില്ലല്ലോ?”
സത്യത്തിൽ അർബൻ ബാങ്ക് എല്ലാ വർഷവും നടത്തിയ വിനോദയാത്രകൾ ആണ് എന്നെ ബാങ്കിൻ്റെ ഭാഗമാക്കിയത്. പൂജ അവധിക്കാലത്ത് നാലും അഞ്ചും ദിവസം നീണ്ടു നിൽക്കുന്ന യാത്രകൾ പത്രപ്രവർത്തനത്തിൻ്റെ തിരക്കുകളിൽ നിന്നൊരു മോചനമായിരുന്നു.
ജോസ് പനച്ചിപ്പുറം ന്യൂസ് എഡിറ്റർ ആയിരുന്നപ്പോൾ ഈ യാത്രയുടെ പേരിൽ ചെലവ് ചെയ്യിപ്പിക്കുമായിരുന്നു. ” ഭാര്യയുടെ ചെലവിലുള്ള യാത്ര പോകുന്നില്ലേ?; അവധി വേണ്ടേ ?”യെന്നു ജോസ് സാർ പത്രാധിപ സമിതി അംഗങ്ങൾ എല്ലാം കേൾക്കെ ഉറക്കെ ചോദിക്കുമായിരുന്നു.
വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾക്കുള്ളിൽ ആയിരുന്നു ആദ്യ യാത്ര. കൊടെയ്ക്കനാൽ ഉൾപ്പെട്ടൊരു യാത്ര.
അന്നു ഞങ്ങൾ രണ്ടു പേരുടെയും കൈയിൽ പണമില്ലായിരുന്നു. അമ്മാ യച്ചൻ 1000 രൂപ കടം തന്നു. (തിരിച്ചു കൊടുത്തു കേട്ടോ )
മക്കൾ പ്ലസ് ടു വരെ ഞങ്ങൾക്കൊപ്പം യാത്ര പോരുമായിരുന്നു. ഇതു കൂടാതെ ബാങ്കിലെ സുഹൃത്തുക്കൾ ചെറിയ ടൂറുകളും സംഘടിപ്പിക്കുമായിരുന്നു.
ബാങ്ക് ഭരണത്തിൽ സി.പി. എം. സർവാധിപത്യമായപ്പോൾ ജോലിക്കാരിൽ ചിലരെങ്കിലും തീവ്ര കമ്യൂണിസ്റ്റുകളും മനോരമ വിരോധികളുമായി. പക്ഷേ, എന്നോട് എല്ലാവർക്കും സ്നേഹമായിരുന്നു. രസകരമായ ഒരു സംഭവം ഓർക്കുന്നു. അടുത്ത കാലത്ത് നിര്യാതനായ അയർക്കുന്നം സ്വദേശി പൊന്നപ്പൻ സുജയ്ക്കൊപ്പം ജോലി നോക്കിയ കാലം. ഒരു ദിവസം മനോരമയിൽ വന്ന ഒരു വാർത്തയിൽ ക്ഷുഭിതനായ പൊന്നപ്പൻ സുജയോടു പറഞ്ഞു. ” ഞാൻ മുഖ്യമന്ത്രിയായാൽ പിറ്റേന്ന് മനോരമ ഇടിച്ചു നിരത്തും ” .
ഞങ്ങളുടെ കഞ്ഞിയിൽ പാറ്റയിടരുതെന്നു സുജ പറഞ്ഞപ്പോൾ പൊന്നപ്പൻ ആശ്വസിപ്പിച്ചു. ” പേടിക്കേണ്ട സനിലിനു ഞാൻ പിറ്റേ ദിവസം ദേശാഭിമാനിയിൽ ജോലി കൊടുക്കും”
അപ്പോൾ ബാക്കി ശമ്പളമോയെന്നു ചോദിച്ചപ്പോൾ പൊന്നപ്പൻ ഞെട്ടി. പാവം പൊന്നപ്പൻ കരുതിയത് ദേശാഭിമാനിയിലും മനോരമയിലും ഒരേ ശമ്പളമാണെന്നായിരുന്നു.
സുജ സ്പോർട്സ് വായിക്കാറില്ല. പക്ഷേ, പുസ്തക പ്രകാശനത്തിനൊക്കെ വരും.
വീട്ടിൽ വരുന്ന കായിക താരങ്ങൾക്കും മറ്റു സുഹൃത്തുക്കൾക്കും നല്ല ആതിഥേയയായിരുന്നു.എൻ്റെ സുഹൃത്തുക്കളായ പൊലീസ് ഓഫിസർമാരുടെ ഭാര്യമാരൊക്കെ സുജയുടെ അടുത്ത സുഹൃത്തുക്കളാണ്.
പത്രപ്രവർത്തകർ രാത്രി പകലാക്കുന്നവരാണല്ലോ. അതു കൊണ്ടു തന്നെ ഭാര്യമാരുടെ ഉറക്കം മുറിയുക പതിവാണ്.
ഞാൻ കൊച്ചിയിൽ ജോലി നോക്കിയ അവസാന 18 വർഷം സുജയ്ക്ക് ദുരിതകാലമായിരുന്നു. ശനിയാഴ്ച ഓഫ് കിട്ടിയാൽ വീട്ടിൽ നിന്നു പുറത്തിറങ്ങാൻ എനിക്കു മടിയാണ്. സുജ പല പരിപാടികളും ആസൂത്രണം ചെയ്തിട്ടുത്താകും.
ബന്ധുവീടുകളിലെ ചടങ്ങുകൾക്കൊക്കെ പോകാൻ പലപ്പോഴും എനിക്കു സാധിക്കാറില്ല. പരിഭവങ്ങൾ ഞാൻ ഗൗനിക്കാറുമില്ല. ട്രബിൾ ഷൂട്ടറുടെ റോൾ സുജയ്ക്കാണ്. പണം ചെലവാക്കുന്നതിൽ എനിക്കു വലിയ നിയന്ത്രണമൊന്നുമില്ല. അതുകൊണ്ടുതന്നെ പ്രധാന സാമ്പത്തിക ഇടപാടുകളെല്ലാം ഏറ്റെടുക്കും.
മനോരമയിൽ മേലുദ്യോഗസ്ഥരിൽ ഭൂരിഭാഗവും വയസൻമാരായതിനാലാകാം എനിക്ക് പ്രായമുള്ളവരോട് പ്രത്യക മമതയൊന്നും തോന്നാറില്ല. ഇക്കാര്യത്തിൽ സുജ വ്യത്യസ്തയാണ്.
കൊച്ചിയിൽ നിന്നു കോട്ടയത്തിന് മൂന്നു തവണ ട്രാൻസ്ഫർ ചോദിച്ചിട്ടും കിട്ടാതെ വരികയും എനിക്കൊപ്പം ചോദിച്ച ജൂനിയർ താരങ്ങൾക്കെല്ലാം കിട്ടുകയും ചെയ്തതോടെ ഞാൻ ശ്രമം ഉപേക്ഷിച്ചു.
അയിടയ്ക്ക് സുജ പൊൻകുന്നത്ത് ശാഖാ മാനേജർ ആയിരുന്നു. വീട്ടിലെത്താൻ വൈകും .മകൾ നീതിൻ്റെ വിവാഹ ദിവസം, ബാങ്ക് ചെയർമാൻ കെ. അനിൽകുമാർ വിദേശത്തായിരുന്നു.അടുത്തൊരു ദിവസം സന്ധ്യയ്ക്ക് അനിൽകുമാറും ഭാര്യയും വീട്ടിൽ വന്നപ്പോൾ ആണ് അറിയുന്നത് ഉച്ചയ്ക്ക് ഞാൻ കൊച്ചിക്കു പോയാൽ പിന്നെ, സുജ വരുന്നതുവരെ , അമ്മ ഒറ്റയ്ക്കാണെന്ന്. അമ്മയ്ക്കാകട്ടെ വോക്കറിൻ്റെ സഹായമില്ലാതെ നടക്കാനും വയ്യ. ഒരിക്കൽ ഒറ്റയ്ക്കായിരിക്കെ വീണു പോയതിനാൽ ( നാട്ടുകാർ പിൻവാതിൽ തല്ലിപ്പൊളിച്ചാണ് അമ്മയെ ആശുപത്രിയിൽ എത്തിച്ചത് ) കതകിനു കുറ്റിയിടാറില്ല.ഇതറിഞ്ഞ അനിൽ കുമാർ അടുത്ത മാസം തന്നെ സുജയ്ക്ക് വീടിനു തൊട്ടടുത്തുള്ള മെഡിക്കൽ കോളജ് ശാഖയിലേക്കു ട്രാൻസ്ഫർ നൽകി.സനിൽ റിട്ടയർ ചെയ്യുന്നതു വരെ അവിടെയിരുന്നോളാനും പറഞ്ഞു.
ഞാനിക്കാര്യം പറഞ്ഞപ്പോൾ മനോരമ യിലെ പ്രതികരണം. “നമ്മുടെ ഉന്നതൻ വിവാഹത്തിനു വന്നതു നന്നായി. അമ്മയുടെ സ്ഥിതി കണ്ടിരുന്നെങ്കിൽ ചത്തീസ്ഗഡിനോ ജാർഖ ണ്ഡിനോ ട്രാൻസ്ഫർ തന്നു സഹായിച്ചേനെ”.
അനിലിനോട് ഹൃദയപൂർവം നന്ദി പറയുന്നു.
സുജയുടെ യാത്രയയപ്പിൽ പങ്കെടുത്ത് ഞങ്ങൾ വീട്ടിലെത്തി കാറിൽ നിന്ന് ഇറങ്ങുമ്പോൾ മകൾ പറഞ്ഞു. “ഇനി എ. ജി .എം.വേഗം അടുക്കള യിൽ കയറി കട്ടൻ കാപ്പി ഇട്ടോ”
സുജ വീട്ടിൽ ഉണ്ടെങ്കിൽ ഉച്ചയ്ക്കു ചൂടുള്ള ആഹാരം കിട്ടുമെന്നതാണ് ആശ്വാസം . ഭക്ഷണം ചൂടാക്കിക്കഴിക്കുന്നതിൽ ഞാനൊരു മടിയനാണ്.
ഒരു സാധനവും എടുക്കിന്നിടത്ത് വയ്ക്കുന്ന സ്വഭാവം സുജയ്ക്കില്ല. ഫോൺ, കണ്ണട തുടങ്ങി പലതും തപ്പി സമയം കളയും. അംഭിബിയൻ ടാങ്ക് പോലെയെന്നു ഞാൻ പറയാറുണ്ട്. സാധനങ്ങൾ വെള്ളത്തിലും കരയിലും തപ്പാം. പത്രം വായിക്കാൻ എടുത്താൽ പല താളുകളായി മലർത്തിയിട്ടിട്ടു പോകും. ഞങ്ങൾ തമ്മിൽ വഴക്കുണ്ടാകുന്നത് ഇക്കാര്യത്തിൽ മാത്രമാണ്.
33 വർഷം ഉപദേശിച്ചിട്ടും നന്നായില്ല.
പക്ഷേ, ബാങ്കിലെ ജോലിക്കാര്യത്തിലൊക്കെ കർക്കശക്കാരിയായിരുന്നു. മാനേജർ ആയപ്പോഴും എ.ജി.എം.ആയപ്പോഴും ഞാൻ പറഞ്ഞു. “കീഴ്ജീവനക്കാരെ പരമാവതി സഹായിക്കണം. പ്രോത്സാഹിപ്പിക്കണം”.
വാക്കുപാലിച്ചുവെന്നാണ് സഹപ്രവർത്തകരുടെ പെരുമാറ്റത്തിൽ നിന്നു മനസ്സിലാകുന്നത്. സമ്മർദങ്ങൾക്കു വഴങ്ങാറില്ലെന്ന് സി.പി.എം. നേതാവ് പ്രസംഗിച്ചതു കേട്ടപ്പോൾ സന്തോഷം തോന്നി. ഞാൻ പറഞ്ഞാലും ഒരു പരിധിക്കപ്പുറം കേൾക്കാറില്ല. അങ്ങനെയൊരു വ്യക്തിത്വം രൂപപ്പെട്ടതിൽ പക്ഷേ, എനിക്കും പങ്കുണ്ടെന്ന് അഭിമാനത്തോടെ ഓർക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *