മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ അലംഭാവം

കൂട്ടംചേരുന്നത് വലിയ അപകടത്തിനിടയാക്കും

ന്യൂഡൽഹി: രാജ്യം കോവിഡ് മൂന്നാം തരംഗം നേരിടാനിരിക്കെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കോവിഡ് പ്രതിരോധത്തിൽ വിട്ടുവീഴ്ച വരുത്തരുതെന്ന് ഐഎംഎ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ). രോഗവ്യാപനത്തിന്റെ നിർണായക ഘട്ടത്തിൽ രാജ്യത്തെ പലയിടത്തും അധികൃതരും പൊതുജനങ്ങളും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ കാണിക്കുന്ന അലംഭാവത്തിൽ ഐഎംഎ ആശങ്ക പ്രകടിപ്പിച്ചു.

ആഗോളതലത്തിൽ ലഭ്യമായ തെളിവുകളും ചരിത്രവും പരിശോധിച്ചാൽ ഏതൊരു മഹാമാരിക്കും മൂന്നാം തരംഗം സുനിശ്ചിതമാണ്. വിനാശകരമായ രണ്ടാം തരംഗത്തിൽ നിന്ന് അടുത്തിടെയാണ് രാജ്യം പുറത്തുകടന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സർക്കാരുകളും പൊതുജനങ്ങളും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വലിയതോതിൽ കൂട്ടംചേരുന്നത് അപകടകരമാണെന്നും ഐഎംഎ പ്രസ്താവനയിൽ വ്യക്തമാക്കി.

വിനോദ സഞ്ചാരം, തീർത്ഥാടന യാത്ര, മതപരമായ ആഘോഷങ്ങൾ എന്നിവയെല്ലാം ആവശ്യമാണ്. എന്നാൽ ഇവയെല്ലാം അനുവദിക്കാൻ കുറച്ചുമാസങ്ങൾ കൂടി കാത്തിരിക്കണം. ഇത്തരം ഇടങ്ങളിൽ വാക്സിൻ എടുക്കാതെ ആളുകൾ കൂട്ടമായെത്തുന്നത് കോവിഡ് മൂന്നാം തരംഗത്തിന്റെ സൂപ്പർ സ്പ്രെഡിന് ഇടയാക്കുമെന്നും ഐഎംഎ മുന്നറിയിപ്പ് നൽകി.

കോവിഡ് രോഗിയെ ചികിത്സിക്കുകയും അതിലൂടെ സാമ്പത്തിക മേഖലയിൽ ആഘാതങ്ങൾ ഉണ്ടാവുകയും ചെയ്യുന്നതിനേക്കാൾ നല്ലത് സാമ്പത്തിക നഷ്ടം സഹിച്ച് ഇത്തരം വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കുന്നതാണ്. കഴിഞ്ഞ ഒന്നര വർഷത്തിലെ അനുഭവത്തിൽ വാക്സിനേഷനിലൂടെയും കോവിഡ് മാനണ്ഡദങ്ങൾ പാലിക്കുന്നതുവഴിയും രണ്ടാം തരംഗത്തിന്റെ ആഘാതം ലഘൂകരിക്കാനായിട്ടുണ്ടെന്നും ഐഎംഎ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *