പാരിസ് ∙ ഫ്ര​ഞ്ച് പ്രസിദ്ധീകരണ സ്ഥാപനങ്ങളുടെ ഉള്ളടക്കം ഉപയോഗിച്ചതിനു നഷ്ടപരിഹാരമായി ഗൂഗിൾ 50 കോടി യൂറോ (ഏകദേശം 4400 കോടി രൂപ) നൽകണമെന്ന് ഫ്രാൻസിലെ കോംപറ്റീഷൻ റഗുലേറ്റർ ഉത്തരവിട്ടു. നഷ്ടപരിഹാര വ്യവസ്ഥകൾ സംബന്ധിച്ച് 2 മാസത്തിനുള്ളിൽ ധാരണയായില്ലെങ്കിൽ പ്രതിദിനം 10 ലക്ഷം ഡോളർ (ഏകദേശം 7.46 കോടി രൂപ) വീതം പിഴ നൽകണമെന്നും നിർദേശിച്ചു.

സേർച് എൻജിനുകളും സമൂഹമാധ്യമങ്ങളും വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന്റെ വരുമാനം പങ്കിടുന്നതു സംബന്ധിച്ച് രാജ്യാന്തരതലത്തിൽ ചർച്ചകൾ സജീവമായിരിക്കെയുള്ള ഫ്രഞ്ച് സർക്കാരിന്റെ നടപടി പ്രാധാന്യമർഹിക്കുന്നു.

പ്രസിദ്ധീകരിക്കുന്ന വാർത്തകളുടെ ഉള്ളടക്കത്തിനു നഷ്ടപരിഹാരം നൽകാൻ ഗൂഗിൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ നിർബന്ധിതരാക്കാൻ യൂറോപ്യൻ യൂണിയൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണു പുതിയ വിധി. പകർപ്പവകാശം ലംഘിക്കുന്ന സാഹചര്യത്തിൽ വിവിധ വാർത്താ ഏജൻസികളുമായും പ്രസാധകരുമായും 3 മാസത്തിനുള്ളിൽ ചർച്ച നടത്താൻ ഫ്രഞ്ച് ആന്റി ട്രസ്റ്റ് ഏജൻസി ഈ വർഷമാദ്യം ഗൂഗിളിനോട് നിർദേശിച്ചിരുന്നു. ഇത് അനുസരിക്കാത്തതിനാണ് ഇപ്പോഴത്തെ ഉത്തരവ്.

റഗുലേറ്ററുടെ ഉത്തരവ് നിരാശാജനകമാണെന്നും പ്രശ്നപരിഹാരത്തിനു ചർച്ച നടത്തുമെന്നും ഗൂഗിൾ വ്യക്തമാക്കി.

നേരത്തേ 121 ഫ്രഞ്ച് വാർത്താ പ്രസിദ്ധീകരണങ്ങൾ ഉൾപ്പെടുന്ന ഏജൻസിക്ക് 3 വർഷത്തേക്ക് പകർപ്പവകാശ നടപടി പ്രകാരം 760 ലക്ഷം ഡോളർ നൽകാമെന്ന് ഗൂഗിൾ സമ്മതിച്ചിരുന്നു.

English Summary: France fines Google 500 million Euros

Leave a Reply

Your email address will not be published. Required fields are marked *