ബർലിൻ ∙ പടിഞ്ഞാറൻ യൂറോപ്പിൽ പേമാരിയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 126 ആയി. ജർമനിയിലും ബൽജിയത്തുമാണ് കൂടുതൽ നാശം. ജർമനിയിൽ 106 പേർ മരിച്ചു. 1300 പേരെ കാണാതായി. ബൽജിയത്തിൽ 20 പേർ മരിച്ചു. 20 പേരെ കാണാതായി.

നെതർലൻഡ്സിലെ തെക്കൻ പ്രവിശ്യയായ ലിംബർഗിൽ തടയണ പൊട്ടിയതിനെ തുടർന്ന് നദികളിൽ ജലനിരപ്പ് ഉയർന്നു. വെള്ളത്തിലായ വെൻലോ, വാൾക്കൻബർഗ് നഗരങ്ങളിൽ നിന്ന് ആളുകളെ മുഴുവൻ ഒഴിപ്പിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു. ആയിരക്കണക്കിനാളുകൾ പലായനം ചെയ്തു. ജർമനിയുടെയും ബൽജിയത്തിന്റെയും പ്രളയബാധിത പ്രദേശങ്ങൾക്കിടയിലാണ് ഈ നഗരങ്ങൾ. സമുദ്രനിരപ്പിനു താഴെയുള്ള നെതർലൻഡ്സിൽ തടയണകൾ സുപ്രധാനമാണ്.
ലക്സംബർഗ്, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലും പ്രളയക്കെടുതി രൂക്ഷമാണ്. 200 വർഷത്തിനിടെ യൂറോപ്പിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്. ജർമനിയിലെ റൈൻലാൻഡ് സംസ്ഥാനത്താണ് കൂടുതൽ പേർ മരിച്ചത്. ഭിന്നശേഷിക്കാരെ പാർപ്പിച്ചിരുന്ന ഭവനത്തിലെ 9 പേരടക്കം 60 പേർക്ക് ഇവിടെ ജീവൻ നഷ്ടമായി. നോർത്ത് റൈൻ സംസ്ഥാനത്ത് 43 പേർ മരിച്ചു.
ബൽജിയത്തിൽ ലീജിലാണ് കൂടുതൽ നാശമുണ്ടായത്. നെതർലൻഡ്സിലും സ്വിറ്റ്സർലൻഡിലും മഴയ്ക്കു ശമനമില്ല. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുള്ള കനത്ത മഴയാണ് പ്രളയ കാരണമെന്ന് ലോക കാലാവസ്ഥാ സംഘടനയുടെ വക്താവ് ക്ലെയർ നള്ളിസ് പറഞ്ഞു.
Content Highlights: Flooding In Western Europe, Heat Dome, Canada, USA, Climate