ബർലിൻ ∙ പടിഞ്ഞാറൻ യൂറോപ്പിൽ നാശം വിതച്ച പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 170 ആയി. ജർമനിയിലാണ് കൂടുതൽ മരണം – 143. ബൽജിയത്തിൽ 27. കാണാതായവരുടെ പട്ടികയിൽ ഇനിയും ഒട്ടേറെ പേരുണ്ട്. മഴ ശമിച്ചതോടെ നദികളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. രക്ഷാപ്രവർത്തനം തുടരുന്നു. ഒഴുകിപ്പോയ വാഹനങ്ങളിൽ ഒട്ടേറെ പേർ കുടങ്ങിയിട്ടുള്ളതായി സംശയിക്കുന്നു.
ജർമനിയിൽ കൊളോണിനു സമീപമുള്ള വാസൻബർഗിൽ തടയണ തകർന്നതിനെ തുടർന്ന് 700 പേരെ മാറ്റിപ്പാർപ്പിച്ചു. പടിഞ്ഞാറൻ ജർമനിയിലെ സ്റ്റെയ്ൻബക്റ്റൽ ഡാം അപകടനിലയിലായതിനാൽ 4,500 പേരെ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റി. പ്രളയം രൂക്ഷമായിരുന്ന എഫ്സ്റ്റഡ് പട്ടണത്തിൽ മണ്ണിടിഞ്ഞു 3 വീടുകൾ തകർന്നത് പരിഭ്രാന്തി പരത്തി. അവശിഷ്ടങ്ങൾ നീക്കാൻ സൈന്യം കവചിത വാഹനങ്ങൾ ഇറക്കി. വൈദ്യുത, ജലവിതരണ സംവിധാനം സാധാരണ നിലയിലാക്കാൻ ശ്രമം തുടരുന്നു. റോഡ്, റെയിൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. വീടുകളിൽ നിന്നു രക്ഷപ്പെട്ട് ഓടിയവർ തിരിച്ചുവരാൻ തുടങ്ങി.
ബൽജിയത്തിൽ കൂടുതൽ നാശമുണ്ടായ പ്രദേശങ്ങൾ പ്രധാനമന്ത്രി അലക്സാണ്ടർ ഡി ക്രൂവും യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വാൻഡർലെയ്നും സന്ദർശിച്ചു. നെതർലൻഡ്സിൽ അതീവ ജാഗ്രത തുടരുകയാണ്. നദികളിലെ ജലനിരപ്പ് താഴ്ന്നിട്ടില്ല. നഗരവീഥികളിൽ പ്രളയജലം കെട്ടിക്കിടക്കുന്നു. തടയണകൾ ബലപ്പെടുത്തുന്നതിനു സൈന്യം ഇറങ്ങി.
English Summary: Flood in Europe