കൊച്ചി: സംസ്ഥാന പ്രസിൻറും ജനറൽ സെക്രട്ടറിയും തമ്മിൽ നിലനിൽക്കുന്ന രൂക്ഷമായ അഭിപ്രായ ഭിന്നതകൾക്കിടെ നടന്ന ഐ.എന്‍.എല്‍ യോഗത്തില്‍ കൂട്ടത്തല്ല്. ഇന്ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന നേതൃയോഗത്തിനിടെയായിരുന്നു സംഭവം.

മന്ത്രി അഹമ്മദ് ദേവർകോവില്‍ പങ്കെടുത്ത യോഗമാണ് സംഘര്‍ഷത്തെ തുടര്‍ന്ന് പിരിച്ചുവിട്ടതും ശേഷം പുറത്തെത്തിയ പ്രവര്‍ത്തകരുടെ തമ്മില്‍ തല്ലില്‍ കലാശിച്ചതും.

രാവിലെ സംസ്ഥാന സെക്രട്ടറിയേറ്റും പിന്നാലെ പ്രവർത്തക സമിതി യോഗവുമാണ് എറണാകുളത്ത് വിളിച്ചിരുന്നത്.

ചരിത്രത്തിലാദ്യമായി മന്ത്രി സ്ഥാനം ലഭിച്ചപ്പോൾ നേതാക്കൾക്കിടയിലുള്ള അധികാരതർക്കം രൂക്ഷമായിരിക്കുകയാണ് ഐ എൻ എല്ലിൽ.

സംസ്ഥാന പ്രസിഡൻ്റ് എ പി അബ്ദുൽ വഹാബ് ഒരുവശത്തും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും മന്ത്രി അഹമ്മദ് ദേവർകോവിലും മറുവശത്തും നിന്നാണ് തമ്മിലടി.

പി എസ് സി അംഗത്വം ലക്ഷങ്ങൾ വാങ്ങിച്ച് വിറ്റു എന്ന ആരോപണവും, പാർട്ടിയിൽ ചർച്ച ചെയ്യാതെ മന്ത്രിയുടെ സ്റ്റാഫിനെ തീരുമാനിക്കാനുള്ള നീക്കങ്ങളും ആണ് നിലവിലെ തർക്കങ്ങൾക്ക് പ്രധാന കാരണം.

എ പി അബ്ദുൽ വഹാബിന് മേൽക്കോയ്മയുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് വിളിക്കാതെ പ്രവർത്തക സമിതി വിളിച്ച് ചേർക്കാനായിരുന്നു കാസിം ഇരിക്കൂറിൻ്റെ ശ്രമം. ഇത് വഹാബ് ചോദ്യം ചെയ്തതോടെയാണ് സെക്രട്ടറിയേറ്റും പിന്നാലെ പ്രവർത്തക സമിതിയും വിളിച്ച് ചേർക്കാൻ തീരുമാനിച്ചത്.

_തർക്കങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് ഐ എൻ എൽ നേതാക്കളെ എ.കെ.ജി സെൻ്ററിൽ വിളിച്ച് വരുത്തി സി.പി.എം നേതൃത്വം നിലപാട് അറിയിച്ചതിന് ശേഷമുള്ള ആദ്യ നേതൃയോഗമാണ് ഇന്ന് .

ഇതാണ് ഇന്ന് കൂട്ടത്തല്ലിൽ കലാശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *