കൊച്ചി: എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി വേണമെന്ന നിലപാട് കേരളത്തില്‍ മാത്രമാണെന്നും കേന്ദ്രസര്‍ക്കാരിന് മാത്രമാണ് നോട്ട് അച്ചടിക്കാന്‍ അവകാശമുള്ളതെന്നും ഹൈക്കോടതി. പി എസ് സി ജോലിയുമായി ബന്ധപ്പെട്ട് ഒരു വ്യക്തിയുടെ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ വാക്കാലുള്ള പരാമര്‍ശം.

ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റേയും ജസ്റ്റിസ് എ ബദറുദീന്റേയും ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

സര്‍ക്കാര്‍ വരുമാനത്തിന്റെ 75 ശതമാനവും ചെലവാക്കുന്നത് ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമാണ്. എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന നിലപാട് കേരളത്തില്‍ മാത്രമാണെന്നും യുവാക്കളുടെ മാനസികാവസ്ഥ മാറണമെന്നും ഹൈക്കോടതി പറഞ്ഞു. എം എസി യൊക്കെ കിട്ടി കഴിഞ്ഞാല്‍ പിന്നെ ആടിനെയൊന്നും വളര്‍ത്താനാകില്ല. സര്‍ക്കാര്‍ ജോലി ജീവിതത്തിന്റെ അവസാനമല്ല. കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ ജി ഡി പി കുറഞ്ഞ സാഹചര്യമാണ് ഉള്ളതെന്നും കോടതി പറഞ്ഞു.

പി എസ് സി ആവശ്യപ്പെട്ട സമയത്ത് എക്‌സപീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടയാള്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇയാളുടെ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.

അതേസമയം ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് (എല്‍.ജി.എസ്.) റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിനല്‍കണമെന്ന സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ (കെ.എ.ടി.) ഉത്തരവിനെതിരേ പി.എസ്.സി. ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് പി.എസ്.സി.യുടെ ആവശ്യം. കാലാവധി നീട്ടുന്നത് പുതിയ ഉദ്യോഗാര്‍ഥികളുടെ അവസരം നഷ്ടമാക്കുമെന്ന് ഹര്‍ജിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *