ഹഡാനോ (ജപ്പാൻ) ∙ തരിശു ഭൂമിയിലും ചുരുങ്ങിയ കാലം കൊണ്ടു സ്വാഭാവിക വനങ്ങൾ സൃഷ്ടിച്ചെടുക്കാൻ സാധിക്കുമെന്ന അദ്ഭുതകരമായ ആശയം നടപ്പാക്കി ലോകപ്രശസ്തനായ ജാപ്പനീസ് പരിസ്ഥിതി, സസ്യശാസ്ത്രജ്ഞൻ അകിറ മിയാവാക്കി (93) വിടവാങ്ങി. മസ്തിഷ്കാഘാതത്തെത്തുടർന്നു ചികിത്സയിലായിരുന്നു.
150–200 വർഷങ്ങൾ കൊണ്ടു രൂപപ്പെടുന്ന സ്വാഭാവിക വനങ്ങളെ അതേ രീതിയിൽ പരമാവധി 30 വർഷം കൊണ്ടു സൃഷ്ടിച്ചെടുക്കാമെന്ന ആശയമാണു മിയാവാക്കി മുന്നോട്ടു വച്ചത്.
1992 ലെ ഭൗമ ഉച്ചകോടിയിലാണ് ഇത് അവതരിപ്പിച്ചത്. 1994 ലെ പാരിസ് ജൈവവൈവിധ്യ കോൺഗ്രസ് മികച്ച പരിസ്ഥിതി മാതൃകയായി ഇത് അംഗീകരിച്ചു. ജപ്പാനിലും മറ്റ് ഒട്ടേറെ രാജ്യങ്ങളിലുമായി നൂറു കണക്കിനു ചെറുകാടുകൾ സൃഷ്ടിക്കുന്നതിനു മിയാവാക്കി നേതൃത്വം നൽകി. ‘മിയാവാക്കി കാടുകൾ’ എന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്.
പരിസ്ഥിതി പ്രവർത്തനത്തിനുള്ള പ്രശസ്തമായ ബ്ലൂ പ്ലാനറ്റ് പ്രൈസ് ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾക്കു മിയാവാക്കി അർഹനായിട്ടുണ്ട്. പല സർവകലാശാലകളിലും വിസിറ്റിങ് പ്രഫസറായിരുന്നു.
ജാപ്പനീസ് സെന്റർ ഫോർ ഇന്റർനാഷനൽ സ്റ്റഡീസ് ഇൻ ഇക്കോളജി ഡയറക്ടറായും പ്രവർത്തിച്ചു. ദ് ഹീലിങ് പവേഴ്സ് ഓഫ് ഫോറസ്റ്റ്, ഫോറസ്റ്റ് ടു പ്രൊട്ടക്ട് ദ് പീപ്പിൾ യു ലവ്, പ്ലാന്റ് ട്രീസ് ഉൾപ്പെടെ വനവൽക്കരണത്തിലെ ആധികാരിക ഗ്രന്ഥങ്ങളുടെ കർത്താവാണ്.

കേരളത്തിലും മിയാവാക്കി വനം
2018 ൽ തിരുവനന്തപുരത്താണ് സംസ്ഥാനത്തെ ആദ്യ മിയാവാക്കി വനത്തിനു തുടക്കമിട്ടത്. ടൂറിസം വകുപ്പ്, കെ–ഡിസ്ക് എന്നിവയ്ക്കു കീഴിലും സ്വകാര്യ ഭൂമിയിലുമായി എൺപതോളം മിയാവാക്കി കാടുകൾ കേരളത്തിലുണ്ട്.
1928 ജനുവരി 29 ന് ജനിച്ച മിയാവാക്കിയുടെ 92–ാം പിറന്നാൾ ആഘോഷിച്ചു കൊണ്ടു കഴിഞ്ഞ വർഷം തിരുവനന്തപുരത്തു ചാല ഗവ. ഗേൾസ് ഹൈസ്കൂൾ വളപ്പിനകത്ത് ഒരു വനം നട്ടുപിടിപ്പിച്ചിരുന്നു. ഹഡാനോയിലെ നഴ്സിങ് ഹോമിലിരുന്ന് ഓൺലൈൻ ആയി ആ പിറന്നാൾ പരിപാടിയിൽ മിയാവാക്കിയും പങ്കുചേർന്നിരുന്നു.

English Summary:
Grandfather of forests Akira Miyawaki passes away, Miyawaki’s life story