ജനാല
തുറക്കുമ്പോൾ
ഒരു ചെണ്ടുമല്ലി.
തിങ്ങിനിറഞ്ഞ്
ഞാനെങ്ങനെ വിടരാതിരിക്കും
എന്ന മാതിരി.
എനിക്കെപ്പോഴും നീയിങ്ങനെ.

പറന്നു പറ്റുന്ന
കണ്ണുകൾ
ഒരിക്കലും ഒന്നിലും
ഇരുത്തം വരാത്തവ.

ചാമ്പയ്ക്കകവിളുകളിൽ
ഇലക്കുരുവികളുടെ
ഉമ്മകളൊളിപ്പിച്ച
നുണക്കുഴികൾ.

ഇളവെയിൽ ചാലിച്ച
കദളിപ്പൂവിൽ
പുരണ്ട
ചുണ്ട്.

വാഴക്കൂമ്പിൽ
ഇതളകത്തിയൊരു
തേൻതുള്ളി.

ദാ, ഇപ്പോൾതന്നെ,
കാലിലുരുമ്മുന്നുണ്ട്
ഞാൻ
നിന്റെ പേരിട്ടു വിളിക്കാറുള്ള
പൂച്ച.

പ്രണയത്തിന്റെ ഭാഷ
അത്രയും…

Leave a Reply

Your email address will not be published. Required fields are marked *