രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില കുറ​ഞ്ഞിട്ടും ആഭ്യന്തര വിപണിയില്‍ വില കുറക്കാതെ എണ്ണ കമ്പനികള്‍. മൂന്നാഴ്ചക്കിടെ അസംസ്കൃത എണ്ണ വില ബാരലിന് 75 ഡോളറില്‍ നിന്ന് 69 ഡോളറായാണ് കുറഞ്ഞത്. നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് അസംസ്കൃത എണ്ണ വിലയെങ്കിലും ആഭ്യന്തരവിപണിയില്‍ വില കുറക്കാതെ ഉപഭോക്താക്കളെ പിഴിഞ്ഞുകൊണ്ടിരിക്കുകയാണ് എണ്ണ കമ്പനികള്‍.

രാജ്യാന്തര വിപണിയില്‍ നേരിയ വില വര്‍ധനപോലും അപ്പോള്‍ തന്നെ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന എണ്ണ കമ്പനികള്‍ ഇപ്പോഴുണ്ടായ വിലയിടിവ് കണ്ടമട്ട് നടിക്കുന്നില്ല. കഴിഞ്ഞ ജൂലൈ 17നാണ് അവസാനമായി ഇന്ധനവില കൂട്ടിയത്. അന്ന് പെട്രോളിന് 30 പൈസയാണ് ഒറ്റയടിക്ക് കൂട്ടിയത്. അന്ന് ബ്രെന്‍റ് ക്രൂഡ് വില ബാരലിന് 74 ഡോളറായിരുന്നു വില. അതിന് ശേഷം ക്രൂഡ് വില താഴേക്ക് പോയി. ഇന്ന് ബ്രെന്‍റ് ക്രൂഡിന്‍റെ വില 69 ഡോളറാണ്.

കഴിഞ്ഞ 24 ദിവസമായി വില താഴ്ന്നു നിന്നിട്ടും അതിന്‍റെ നേട്ടം ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ എണ്ണക്കമ്പനികള്‍ തയാറായിട്ടില്ല. പലരാജ്യങ്ങളിലും കോവിഡ് ഡെല്‍റ്റ് വകഭേദം പടരുകയും യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതോടെയാണ് ക്രൂഡ് വില കുറഞ്ഞത്. അമേരിക്കയില്‍ കഴിഞ്ഞ ആറ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് കോവിഡ് കേസുകള്‍. ഡോളര്‍ ശക്തിയാര്‍ജിച്ചതും ക്രൂഡ് വില കുറയാനിടയാക്കി. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില കുറയാനുള്ള സാഹചര്യം തുടരുമ്പോഴും രാജ്യത്ത് എണ്ണയ്ക്ക് കൊള്ളവില ഈടാക്കുന്നത് തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *