കൊച്ചി: കേന്ദ്രം കൊണ്ടുവരുന്ന വൈദ്യുതി നിയമഭേദഗതി നടപ്പായാൽ വൈദ്യുതിനിരക്ക് കുത്തനെ ഉയരാൻ സാധ്യത. സംസ്ഥാനങ്ങൾ ഇപ്പോൾ ഗാർഹിക ഉപഭോക്താക്കൾക്ക് നൽകുന്ന ക്രോസ് സബ്‌സിഡി നിർത്തലാക്കുന്നതോടെ വാണിജ്യ ആവശ്യത്തിനും ഗാർഹിക ആവശ്യത്തിനും ഒരേനിരക്ക് നൽകേണ്ട സ്ഥിതി വരും. രാജ്യത്തെ വൈദ്യുതിമേഖലയുടെ സമ്പൂർണ സ്വകാര്യവത്കരണമാണ് ബില്ലിൽ ലക്ഷ്യമിടുന്നത്. പാർലമെന്റിന്റെ ഈ സമ്മേളനത്തിൽ കൊണ്ടുവരുമെന്നാണ് കരുതിയിരുന്നതെങ്കിലും കാബിനറ്റിന്റെ അന്തിമ അനുമതി ലഭിച്ചിട്ടില്ല.

ഉത്പാദനമേഖലയ്ക്ക് സമാനമായി വൈദ്യുതിവിതരണത്തിലേക്കു കൂടി സ്വകാര്യകമ്പനികളെ കൊണ്ടുവരുന്നതിനാണ് ‘വൈദ്യുതി നിയമം 2003’-ൽ ഭേദഗതി വരുത്തുന്നത്. 2014-ലും 2018-ലും കൊണ്ടുവന്ന ഭേദഗതിബിൽ പാർലമെന്റിൽ എത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതാണ് ചില മാറ്റങ്ങളോടെ വീണ്ടും സഭയിലേക്കെത്തിക്കുന്നത്.

നിയമഭേദഗതി പാസാകുന്നതോടെ എല്ലാ സംസ്ഥാനത്തിലേക്കും സ്വകാര്യ കമ്പനികൾക്ക് വിതരണരംഗത്തേക്ക് എത്താനാകും.

ക്രോസ് സബ്‌സിഡി

ഗാർഹിക ഉപഭോക്താക്കൾക്ക് ഉയർന്ന വൈദ്യുതിനിരക്ക് ഒഴിവാക്കുന്നതിനായി വാണിജ്യ ഉപഭോക്താക്കളിൽനിന്ന്‌ നിരക്ക് കൂട്ടി വാങ്ങുന്ന രീതിയാണ് ക്രോസ് സബ്‌സിഡി. കേരളത്തിൽ ഒരു യൂണിറ്റ് വൈദ്യുതിക്ക് റെഗുലേറ്ററി കമ്മിഷൻ നിശ്ചയിച്ചിരിക്കുന്നത് 6.20 രൂപയാണ്. എന്നാൽ ഗാർഹിക ഉപഭോക്താക്കളിൽനിന്ന്‌ വാങ്ങുന്നത് ശരാശരി 3.50-നാലു രൂപയാണ്. വാണിജ്യ ആവശ്യത്തിനുള്ള വൈദ്യുതിക്ക് ആറുരൂപമുതൽ എട്ടുരൂപവരെ ഈടാക്കുകയും ചെയ്യുന്നു. നിയമഭേദഗതിയോടെ ഒരേ നിരക്കേ ഈടാക്കാനാകു. ഗാർഹിക ഉപഭോക്താക്കൾക്ക് നിരക്ക് കുറയ്ക്കണമെങ്കിൽ സംസ്ഥാനങ്ങൾ സ്വന്തം ഖജനാവിൽനിന്ന്‌ സബ്‌സിഡി നൽകേണ്ടിവരും.

കേരളത്തിൽ

കേരളത്തിലെ 1.25 കോടി ഉപഭോക്താക്കളിൽ ഗാർഹിക കണക്ഷനുകളുടെ എണ്ണം 96 ലക്ഷം ആണ്. ആകെയുള്ളതിന്റെ 75 ശതമാനം ഉപഭോക്താക്കളും ഗാർഹികത്തിലാണെങ്കിലും വരുമാനത്തിന്റെ 34 ശതമാനം മാത്രമാണ് ഇവരിൽനിന്ന്‌ ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *