ബാർസിനോല വിട്ട ലയണല്‍ മെസി ഫ്രഞ്ച് ക്ലബ് പി.എസി.ജിയിൽ. ഖത്തർ സ്പോർട്സ് ഇൻവസ്റ്റ്മെന്റ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പിഎസ്ജിയുമായി രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. പ്രതിവര്‍ഷം 35 മില്യണ്‍ യൂറോയാണ് പ്രതിഫലം.
അതേസമയം, മെസ്സിക്കു പ്രതിഫലമായി നൽകേണ്ടി വരുന്ന വൻതുക കണ്ടെത്താൻ ടീമിലെ പത്തോളം താരങ്ങളെ വിൽക്കാൻ പിഎസ്ജി ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. മെസ്സി വരുമ്പോഴുള്ള ടെലിവിഷൻ, വാണിജ്യ കരാറുകളും ജഴ്സി വിൽപനയും ക്ലബ്ബിന് നേട്ടമാകുമെങ്കിലും യുവേഫയുടെ സാമ്പത്തികനിയന്ത്രണങ്ങളുടെ പരിധി വിടാതിരിക്കാൻ മറ്റു വരുമാനങ്ങൾ കൂടി പിഎസ്ജി കണ്ടെത്തേണ്ടി വരും. ഇതിനാണ് താരങ്ങളെ വിൽക്കുന്നത് പരിഗണിക്കുന്നത്.
സെനഗൽ താരങ്ങളായ അബ്ദോ ദിയാലോ, ഇദ്രിസ ഗെയ്, ജർമൻ താരം തിലോ കെറർ, ബ്രസീലിയൻ താരം റാഫിഞ്ഞ എന്നിവർക്കു വേണ്ടിയുള്ള ഓഫറുകൾക്ക് പിഎസ്ജി സന്നദ്ധമാണ്. അർജന്റീന താരം മൗറോ ഇകാർദി, സ്പാനിഷ് താരം ആൻഡർ ഹെരേര എന്നിവരെയും മറ്റു ക്ലബ്ബുകൾക്ക് വിൽക്കുന്നതോ വായ്പ നൽകുന്നതോ പരിഗണനയിലുണ്ട്.
കിലിയൻ എംബപ്പെയുമായുള്ള കരാർ അടുത്ത വർഷം തീരുമെങ്കിലും ഫ്രഞ്ച് താരത്തെ ക്ലബ്ബിൽ തന്നെ നിലനിർത്തണമെന്നാണ് പിഎസ്ജിയുടെ ആഗ്രഹം. മെസ്സിക്കു പുറമേ ഈ സീസണിൽ തന്നെ സ്പാനിഷ് ഡിഫൻഡർ സെർജിയോ റാമോസ്, ഡച്ച് മിഡ്ഫീൽഡർ ജോർജിനിയോ വൈനാൾഡം, ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻല്യൂജി ഡൊന്നാരുമ്മ, മൊറോക്കൻ ഡിഫൻഡർ അച്റഫ് ഹാക്കിമി എന്നിവരെ സ്വന്തമാക്കിയ സാമ്പത്തിക ബാധ്യതയും ഫ്രഞ്ച് ക്ലബ്ബിനുണ്ട്.