യുകെയില്‍ കോവിഡ് വാക്‌സിന്റെ രണ്ട് ഡോസെടുത്ത മുതിര്‍ന്നവരെയും കുട്ടികളെയും സെല്‍ഫ് ഐസൊലേഷന്‍ നിയമങ്ങളില്‍ തിങ്കളാഴ്ച മുതല്‍ നിന്ന് ഒഴിവാക്കി. ഇംഗ്ലണ്ടില്‍ രണ്ട് ഡോസുമെടുത്ത 33 മില്യണ്‍ പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അതായത് ഇത്തരക്കാര്‍ കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലായാല്‍ ക്വാറന്റൈനില്‍ പോകേണ്ടി വരില്ല .

18 വയസില്‍ താഴെയുളള കുട്ടികള്‍ക്കുള്ള കോവിഡ് നിയന്ത്രണങ്ങളും എടുത്ത് മാറ്റും. സ്‌കൂള്‍ ബബിളുകള്‍ക്ക് അന്ത്യം കുറിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ രണ്ട് ഡോസുകളുമെടുത്തവര്‍ക്ക് കോവിഡ് സമ്പര്‍ക്കമുണ്ടായെന്ന അലേര്‍ട്ട് ലഭിച്ചാല്‍ അവര്‍ കരുതല്‍ പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. അതായത് ഇത്തരക്കാര്‍ അകത്തളങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നും മറ്റുളളവരുമായി പ്രത്യേകിച്ച് പ്രായമായവരുമായും മറ്റ് രോഗങ്ങളുള്ളവരുമായും സമ്പര്‍ക്കം പുലര്‍ത്തരുതമെന്നും മുന്നറിയിപ്പുണ്ട്.

നിലവിലുള്ള നിയമപ്രകാരം ഇത്തരക്കാര്‍ നിര്‍ബന്ധമായും പത്ത് ദിവസം സെല്‍ഫ് ഐസൊലേഷനില്‍ കഴിയേണ്ടതുണ്ട്. ഈ നിബന്ധനയാണ് തിങ്കളാഴ്ച മുതല്‍ എടുത്ത് മാറ്റുന്നത്. അതായത് എന്‍എച്ച്എസ് ടെസ്റ്റ് ആന്‍ഡ് ട്രേസ് സര്‍വീസില്‍ നിന്നോ അല്ലെങ്കില്‍ കോവിഡ് 19 ആപ്പില്‍ നിന്നോ കോവിഡ് അലേര്‍ട്ട് ലഭിച്ചവര്‍ എത്രയും വേഗത്തില്‍ പിസിആര്‍ ടെസ്റ്റിന് വിധേരാവേണ്ടതുണ്ടായിരുന്നു. ഇതിന്റെ റിസള്‍ട്ടറിയുന്നത് വരെയായിരുന്നു ഇവര്‍ ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ബന്ധിതരായിരുന്നത്. ഇതിനെല്ലാം തിങ്കളാഴ്ച പരിഹാരം ഉണ്ടായി.

കോവിഡ് അലേര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് മില്യണ്‍ കണക്കിന് വര്‍ക്കര്‍മാര്‍ക്ക് തൊഴിലിടങ്ങളിലെത്താനാവാതെ പോവുകയും നിരവധി കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ എത്താന്‍ സാധിക്കാതെ പോവുകയും ചെയ്തതിനെ തുടര്‍ന്ന് വന്‍ പ്രതിസന്ധിയാണ് രാജ്യത്ത് നേരിട്ടത്. തല്‍ഫലമായി നിരവധി ബിസിനസുകളില്‍ ജീവനക്കാരുടെ ക്ഷാമം രൂക്ഷമായിരുന്നു. ഇതോടെ ഐസൊലേഷന്‍ നിയമങ്ങളില്‍ മാറ്റം വേണമെന്ന ആവശ്യം ശക്തമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *