അബുദാബിയിലെ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് വാക്സിനേഷൻ നിർബന്ധമാക്കി. വാക്സീൻ സ്വീകരിച്ചവർക്ക് മാത്രമാണ് ഷോപ്പിങ് മാളുകളിലടക്കം പ്രവേശനാനുമതി. അതേസമയം, അടുത്തമാസം ഒന്നുമുതൽ ഒമാനിലും വാക്സീൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും പൊതുഇടങ്ങളിൽ പ്രവേശനാനുമതിയെന്ന് അധികൃതർ അറിയിച്ചു.
നേരത്തേ അറിയിച്ചിരുന്നതനുസരിച്ചാണ് അബുദാബിയിലെ പൊതുഇടങ്ങളിൽ വാക്സീൻ സ്വീകരിച്ചവർക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയത്. അൽ ഹൊസ്ൻ മൊബൈൽ ആപ്പിൽ ഗ്രീൻ സ്റ്റേറ്റസ് ഉള്ളവർക്കാണ് പ്രവേശനാനുമതി. വാക്സീൻ സ്വീകരിച്ചവർ പി.സി.ആർ പരിശോധനയിൽ നെഗറ്റീവാണെന്ന് ഉറപ്പാക്കുന്നതോടെയാണ് സ്റ്റേറ്റസ് പച്ചയാകുന്നത്. 30 ദിവസം കൂടുംതോറും പിസിആർ പരിശോധന നടത്തുകയും വേണം. 16 വയസിന് താഴെ പ്രായമുള്ളവർക്ക് പരിശോധനയില്ലാതെ തന്നെ ഗ്രീൻ സ്റ്റേറ്റസ് ലഭിക്കും. വാക്സീൻ സ്വീകരിച്ചിട്ടില്ലാത്തവരുടെ സ്റ്റേറ്റസ് ചാരനിറത്തിലുള്ളതായിരിക്കും. ഇവർക്ക് പ്രവേശനാനുമതിയുണ്ടാകില്ല.
ഷോപ്പങ് മാളുകൾ, ജിംനേഷ്യം, കായികപരിപാടികൾ, വിനോദകേന്ദ്രങ്ങൾ, റസ്റ്ററൻറുകൾ എന്നിവിടങ്ങളിലടക്കം പ്രവേശിക്കുന്നതിന് ഗ്രീൻ സ്റ്റേറ്റസ് നിർബന്ധമാണ്. അതിനിടെ, ഒമാനിൽ രാത്രികാല ലോക്ഡൗൺ നാളെ അവസാനിക്കാനിരിക്കെ വാക്സീൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും അടുത്തമാസം ഒന്നുമുതൽ പൊതുഇടങ്ങളിലേക്ക് പ്രവേശനാനുമതിയെന്ന് സുപ്രീംകമ്മിറ്റി വ്യക്തമാക്കി. രാജ്യത്തെ സർക്കാർ ഓഫീസുകളിലും, സ്വകാര്യ സ്ഥാപനങ്ങളിലും, റസ്റ്റോറന്റുകളിലും ഷോപ്പിംഗ് മാളുകളിലും പ്രവേശിക്കുന്നതിന് വാക്സിനേഷൻ നിർബന്ധമായിരിക്കും.