കോവിഡ് രണ്ടാംതരംഗം തുടരുകയാണെന്നും അടുത്ത രണ്ടു മാസങ്ങള്‍ നിര്‍ണായകമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. വീടുകളിലെ െഎസലേഷന്‍റെ കാര്യത്തില്‍ കേരളത്തില്‍ ജാഗ്രതവേണം. രാജ്യത്തെ കോവിഡ് കേസുകളില്‍ പകുതിയിലധികവും കേരളത്തിലാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവിഷീല്‍ഡ് വാക്സീന്‍റെ ഡോസുകളുടെ ഇടവേള കുറച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വിദഗ്ധസമിതി തള്ളി.
രാജ്യത്ത് കോവിഡിന്‍റെ രണ്ടാംതരംഗം അവസാനിച്ചിട്ടില്ലെന്നും ആഘോഷങ്ങളുടെയും ഉല്‍സവങ്ങളുടെയും സാഹചര്യം കണക്കിലെടുത്താല്‍ സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങള്‍ നിര്‍ണായകമാണെന്നും ആരോഗ്യന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു. രണ്ടാം ഡോസ് വാക്സീന്‍ എടുത്താലും മാസ്ക് ധരിക്കണം. വാക്സിനേഷന്‍റെ വേഗംകൂട്ടാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. മൂന്നാംതരംഗ സാധ്യത മുന്‍നിര്‍ത്തി ഒാക്സിജന്‍ ലഭ്യത ഉറപ്പാന്‍ നടപടിയെടുത്തിട്ടുണ്ട്. രാജ്യത്തെ കോവിഡ് കേസുകളില്‍ 58.4 ശതമാനവും കേരളത്തിലാണ്. ആക്ടീവ് കേസുകളില്‍ 51.19 ശതമാനവും കേരളത്തില്‍. ആക്ടീവ് കേസുകള്‍ ഒരു ലക്ഷത്തില്‍ കൂടുതലുള്ള ഏക സംസ്ഥാനം കേരളമാണ്.
കേരളത്തില്‍ പരിശോധനകള്‍ കൂട്ടണം. രോഗികളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നതിലെ വീഴ്ച്ച ഒഴിവാക്കണം. വീടുകളില്‍ െഎസലേഷനില്‍ കഴിയുന്ന രോഗബാധിതര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുവരുത്തണം. കേരളത്തിലെ രോഗികളില്‍ ഭൂരിഭാഗവും വീടുകളില്‍ െഎസലേഷനിലാണ് കഴിയുന്നത്. വാക്സിനേഷന്‍ വേഗത്തിലാക്കണം. ആവശ്യമായ ഡോസ് വാക്സീന്‍ നല്‍കാന്‍ തയ്യാറാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി നേരിട്ട് അറിയിച്ചതാണ്. ഉല്‍സവകാലത്തെ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തിലെത്തിയപ്പോള്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതായും കേന്ദ്ര ആരോഗ്യസെക്രട്ടറി അറിയിച്ചു.