കോവിഡ് കേസുകൾ കുറഞ്ഞ അഞ്ച് സംസ്ഥാനങ്ങളിൽ ഇന്ന് വിദ്യാലയങ്ങൾ തുറക്കും. ഡൽഹി, തമിഴ്നാട്, അസം, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് 50% വിദ്യാർഥികളുമായി ക്ലാസുകൾ ആരംഭിക്കുന്നത്. ഡൽഹിയിലും തമിഴ്നാട്ടിലും 9 മുതൽ 12 വരെയുള്ള കുട്ടികൾക്കാണ് ഇന്ന് ക്ലാസ് ആരംഭിക്കുക. ഭൂരിഭാഗം രക്ഷിതാക്കളും വിസമ്മതിച്ചതിനാലും ഓൺലൈൻ – ഓഫ് ലൈന്‍ ക്ലാസുകൾ ഒരേ സമയം നടത്തുന്നത് അധ്യാപകർക്ക് അമിത ഭാരമായതിനാലും ഡൽഹിയിലെ പ്രൈവറ്റ് വിദ്യാലങ്ങൾ തൽക്കാലത്തേക്ക് തുറക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. വിദ്യാലയത്തിൽ വരുന്നത് സംബന്ധിച്ച് രക്ഷിതാക്കൾക്ക് അന്തിമ തീരുമാനമെടുക്കാം, കണ്ടെയിന്‍മെന്‍റ് സോണിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രവേശനമില്ല, അധ്യാപകർക്കും ജീവനക്കാർക്കും രണ്ട് ഡോസ് വാക്സീൻ ഉറപ്പാക്കണം തുടങ്ങിയ നിർദേശങ്ങളുമായി സംസ്ഥാന സർക്കാരുകൾ മാർഗരേഖ ഇറക്കിയിട്ടുണ്ട്.
തമിഴ്നാട്ടില്‍ 9 മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളാണ് തുടങ്ങുന്നത്. രാവിലെ 9.30 മുതല്‍ 3.30 വരെയാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. തെര്‍മ്മല്‍ സ്കാനര്‍ കൊണ്ടു പരിശോധിച്ചു പനിയില്ലെന്ന് ഉറപ്പാക്കിയതിനു ശേഷമായിരിക്കും കുട്ടികളെ പ്രവേശിപ്പിക്കുക. അതേ സമയം കോളജുകളില്‍ ആരോഗ്യവകുപ്പ് വാക്സിനേഷന്‍ ഡ്രൈവും നടത്തുന്നുണ്ട്. 18 കഴിഞ്ഞ വാക്സിന്‍ എടുക്കാത്ത കുട്ടികള്‍ക്കാണ് കോളജില്‍ വച്ച് കുത്തിവെയ്പ്പ് നല്‍കുന്നത്.