ലണ്ടന്‍: സോഷ്യൽ കെയറിനായി നാഷണല്‍ ഇന്‍ഷുറന്‍സ് ഏപ്രില്‍ മുതല്‍ വര്‍ദ്ധിപ്പിക്കുമെന്ന് മാറിയതിനു പിന്നാലെ ജനത്തെ പിഴിയാന്‍ മറ്റൊരു നികുതികൂടി. കൗണ്‍സില്‍ ടാക്‌സ് ഉയര്‍ത്താനാണ് ടൗണ്‍ഹാളുകള്‍ ഒരുങ്ങുന്നത്. ഇവരും സോഷ്യല്‍ കെയര്‍ മേഖലയെ പിടിച്ചുനിര്‍ത്താനാണ് നികുതി വര്‍ദ്ധിപ്പിക്കുന്നതെന്ന ന്യായമാണ് പറയുന്നത്.

നാഷണല്‍ ഇന്‍ഷുറന്‍സില്‍ 1.25 ശതമാനം വര്‍ദ്ധനവ് നടപ്പാക്കുന്നുണ്ടെങ്കില്‍ ഈ പണത്തിന്റെ പ്രധാന ഗുണഭോക്താവ് എന്‍എച്ച്എസാണ്. മൂന്ന് വര്‍ഷം എന്‍എച്ച്എസ് ഫണ്ട് ഉപയോഗിച്ച ശേഷം 2024ലാണ് സോഷ്യല്‍ കെയറിലേക്ക് പണം വഴിതിരിച്ച് വിടുക. ഇതോടെ സോഷ്യല്‍ കെയര്‍ മേഖലയുടെ പിടിച്ചുനില്‍പ്പിനായി കൗണ്‍സില്‍ ടാക്‌സുകള്‍ അഞ്ച് മുതല്‍ ആറ് ശതമാനം വരെ ശരാശരി വര്‍ദ്ധിക്കുമെന്നാണ് മന്ത്രിമാര്‍ കരുതുന്നതെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ അടുത്ത വര്‍ഷം ഏപ്രിലില്‍ ജനങ്ങള്‍ ഇരട്ട പ്രഹരം നേരിടേണ്ടിവരുമെന്നാണ് ടോറി എംപിമാര്‍ പോലും ആശങ്കപ്പെടുന്നത്. കോമണ്‍സില്‍ ടാക്‌സ് വര്‍ദ്ധനയ്ക്കുള്ള ബില്‍ പാസാക്കിയ ശേഷം മണ്ഡലങ്ങളില്‍ തിരിച്ചെത്തുമ്പോള്‍ പ്രാദേശിക പാര്‍ട്ടി അംഗങ്ങളുടെ രോഷം ഏറ്റുവാങ്ങേണ്ടി വരുമെന്ന അവസ്ഥയിലാണ് എംപിമാര്‍.

12 ബില്ല്യണ്‍ പൗണ്ടിന്റെ നാഷണല്‍ ഇന്‍ഷുറന്‍സ് പിടിച്ചെടുക്കല്‍ പ്രഖ്യാപനത്തോടെ ടോറി പാര്‍ട്ടിയുടെ ജനപ്രിയത ഇടിയുന്നതും, ആദ്യമായി ലേബര്‍ മുന്നിലെത്തുന്നതും കണ്ടതോടെ പാര്‍ട്ടി അംഗങ്ങളും ഞെട്ടലിലാണ്. എന്നാല്‍ ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ വോട്ടര്‍മാര്‍ പിന്നീട് സമ്മാനം തരുമെന്നാണ് കള്‍ച്ചര്‍ സെക്രട്ടറി ഒലിവര്‍ ഡൗഡെണ്‍ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *