കേന്ദ്രം മാര്‍ഗരേഖ പുതുക്കിയതോടെ, കോവിഡ് മരണ കണക്കിലെ കള്ളക്കളി അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായി സംസ്ഥാന സര്‍ക്കാര്‍. ഒഴിവാക്കപ്പെട്ട മരണങ്ങളുടെ കണക്കെടുപ്പ് ഒന്നര മാസം മുമ്പ് പൂർത്തിയായെങ്കിലും പ്രസിദ്ധീകരിക്കാതെ ഇപ്പോഴും പൂഴ്ത്തി വച്ചിരിക്കുകയാണ്. കോവിഡ് നെഗറ്റീവായശേഷം മരിച്ചവരും ഗുരുതര അസുഖങ്ങൾ ബാധിച്ചിരുന്നവരുമായ പതിനായിരത്തിലേറെപ്പേരാണ് ഔദ്യോഗിക കണക്കുകൾക്ക് പുറത്തുള്ളത്.

ജൂലൈ രണ്ടിനാണ് ഒന്നാം തരംഗ സമയത്തുൾപ്പെടെ ഒളിപ്പിക്കപ്പെട്ട കണക്കുകൾ പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞത്. ദിവസങ്ങൾക്കുള്ളിൽ കണക്കെടുപ്പും പൂർത്തിയാക്കി. രണ്ടു മാസം പിന്നിട്ടിട്ടും പ്രസിദ്ധീകരിക്കാൻ മാത്രം സർക്കാർ മടിച്ചു. കേന്ദ്ര മാനദണ്ഡം വരുമെന്നും അതിൻ്റെ മറവിൽ യഥാർഥ കണക്കുകൾ വെളിപ്പെടുത്താമെന്നും ആരോഗ്യ വകുപ്പിലെ ഉന്നതർ തന്നെ സർക്കാരിനെ ഉപദേശിച്ചു. കണക്കു കൂട്ടിയതുപോലെ കേന്ദ്ര നിർദേശം വന്നു. കോവിഡ് ബാധിച്ച് 30 ദിവസത്തിനുള്ളിൽ മരിച്ചാൽ കോവിഡ് മരണമായി കണക്കാക്കണം. ലോകാരോഗ്യ സംഘടന നേരത്തെ നിർദേശിച്ചതിൽ നിന്നും കാര്യമായ വ്യത്യാസങ്ങളില്ലാതെയാണ് കേന്ദ്ര നിർദേശം. ഇതിൻ്റെ അടിസ്ഥാനത്തിലായിരിക്കും കോവിഡ് ബാധിച്ച് മരിച്ചവർക്കുള്ള ആനുകൂല്യങ്ങളും നിശ്ചയിക്കുന്നത്.

പക്ഷേ പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ചാൽ മാത്രമേ ഇനിയും ഒഴിവാക്കപ്പെട്ടവർക്ക് പരാതിപ്പെടാനാകൂ. ഒന്നാം നമ്പറിനു വേണ്ടി പരമാവധി പേരെ ഒഴിവാക്കാനല്ല, കോവിഡ് മരണപ്പട്ടികയിൽ ഉൾപ്പെടുത്താനാണ് ഇനി ശ്രമം വേണ്ടത്. തുക എത്ര ചെറുതാണെങ്കിലും കേന്ദ്ര-സംസ്ഥാന ആനുകൂല്യങ്ങൾ ഒരു കുടുംബത്തിനും നിഷേധിക്കാൻ പാടില്ല.

Leave a Reply

Your email address will not be published. Required fields are marked *