പെട്രോളും ഡീസലും ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നതിനെതിരെ സംസ്ഥാനങ്ങളെ യോജിപ്പിച്ച് നീങ്ങാൻ കേരളം. ബി.ജെ.പി ഇതര സംസ്ഥാനങ്ങളുമായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ ചർച്ച തുടങ്ങി. പെട്രോളിയം ഉൽപന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാൽ കേരളത്തിൻ്റെ വരുമാനത്തിൽ 8000 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. കേരളത്തിൽ ശമ്പളം കൊടുക്കാൻ പോലും പണമില്ലാത്ത സ്ഥിതി വരുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.
ഇന്ധന വില കുറയാൻ കേന്ദ്ര സർക്കാർ ചുമത്തിയ അധിക സെസ് പിൻവലിച്ചാൽ മതിയെന്നാണ് കേരളത്തിൻ്റെ നിലപാട്. എങ്കിൽ പെട്രോൾ 70 രൂപയ്ക്കും ഡീസൽ 65 രൂപയ്ക്കും കൊടുക്കാൻ പറ്റും. ഇതു ചെയ്യാതെ സംസ്ഥാനങ്ങളുടെ വരുമാനം കവരാൻ വന്നാൽ കേരളം ശക്തമായി എതിർക്കുമെന്ന് കെ.എൻ.ബാലഗോപാൽ പറഞ്ഞു. സമാന ചിന്താഗതിക്കാരായ സംസ്ഥാനങ്ങളെ കൂട്ടിയോജിപ്പിച്ച് കേരളം ചെറുത്തു നിൽക്കും.
ഇന്ധന നികുതി ജി.എസ്.ടിയിലേക്ക് പോയാൽ സംസ്ഥാനത്തിൻ്റെ വരുമാനം പകുതിയായി കുറയുമെന്നും പ്രത്യാഘാതം ഭീകരമായിരിക്കുമെന്നും ധനമന്ത്രി മുന്നറിയിപ്പ് നൽകുന്നു. തമിഴ്നാട്, തെലങ്കാന, രാജസ്ഥാൻ, ബംഗാൾ, പഞ്ചാബ് സംസ്ഥാനങ്ങൾ ഒപ്പം നിൽക്കുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്.